ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്യുന്ന ഓസ്‌ട്രേലിയ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ മികച്ച സ്‌കോറിലേക്ക്. ആദ്യ ദിവസം അവസാനിക്കുമ്പോൽ ഓസ്‌ട്രേലിയ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു.
സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റെ മികവിലാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട് സ്‌കോര്‍ നേടിയത്. 38 റണ്‍സെടുത്ത് നായകന്‍ ടിം പെയ്‌നും 28 റണ്‍സുമായി കാമറൂണ്‍ ഗ്രീനും പുറത്താവാതെ നില്‍ക്കുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് 17 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. ഡേവിഡ് വാർണർ (1), മാർക്കസ് ഹാരിസ് (5) എന്നിവരാണ് പുറത്തായത്.
ഒന്‍പതാം ഓവര്‍ മുതല്‍ കൂട്ടുചേര്‍ന്ന സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷെയ്‌നും മൂന്നാം ടെസ്റ്റിന്റെ മാതൃകയില്‍ ഓസിസിനെ വലിയ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. നടരാജനെക്കൂടാതെ മറ്റൊരു അരങ്ങേറ്റക്കാരനായ വാഷിങ്ടണ്‍ സുന്ദറിനും മല്‍സരത്തില്‍ വിക്കറ്റ് ലഭിച്ചു. മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരും ഓരോ വിക്കറ്റ് വീതമെടുത്തു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന കാമറൂൺ ഗ്രീൻ-ടിം പെയിൻ സഖ്യം ആദ്യ ദിനം മറ്റ് നഷ്ടങ്ങളൊന്നുമില്ലാതെ കളി അവസാനിപ്പിക്കുകയായിരുന്നു.
സിഡ്‌നിയില്‍ സമനിലയില്‍ അവസാനിച്ച മൂന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. പരിക്കാണ് ഇവര്‍ക്കു വില്ലനായത്. പകരം മായങ്ക് അഗര്‍വാള്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.
പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്