കൊച്ചി: ജനനേന്ദ്രിയം മുറിച്ച കേസിൽ വെളിപ്പെടുത്തലുമായി (Swami Gangeshananda) സ്വാമി ഗംഗേശാനന്ദ. പെണ്‍കുട്ടി വിളിച്ചിട്ടാണ് അന്ന് പുലര്‍ച്ചെ താന്‍ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബവും നല്ല ബന്ധനമായിരുന്നു. പിന്നീട് ആറുമാസത്തോളമായി ആശയവിനിമയം ഇല്ലായിരുന്നു. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് താന്‍ തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്ന് രാത്രി ഒന്‍പതരയോടെ പെണ്‍കുട്ടിയുടെ സുഹൃത്ത് അയ്യപ്പ ദാസും വീട്ടിലെത്തി. താന്‍ വിളിച്ചിട്ടാണ് അയ്യപ്പദാസ് വന്നതെന്നും രാത്രി പത്തരയോടെ തിരിച്ചു പോകുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷീണം കാരണം പിന്നീട് താന്‍ ഉറങ്ങിപ്പോയെന്നും ഉറക്കത്തിനിടെ കടുത്ത വേദന അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു വിധം ലൈറ്റിട്ടപ്പോള്‍ കണ്ടത് രക്തം ചീറ്റുന്നതായിരുന്നു. പെണ്‍കുട്ടി വാതില്‍ തുറന്ന് ഓടുന്നതും കണ്ടപ്പോഴാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് മനസിലായത്. പത്തുമിനിറ്റിനുള്ളില്‍ തന്നെ പൊലീസെത്തിയെന്നും വളരെ മോശമായ രീതിയിലായിരുന്നു പൊലീസ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.