കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഷാജ് കിരണും ഇബ്രാഹിമും തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. ഇപ്പോഴിതാ അവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. സ്വപ്നയ്ക്ക് എതിരായ പരാതിയിലാണ് ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യുക. ഇരുവരോടും ഉടന്‍ തന്നെ ഹാജരാകണമെന്നും പോലീസ് അറിയിച്ചു.
അതേസമയം, സ്വപ്നയുമായുള്ള സംഭാഷണത്തിന്‍റെ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. കൂടാതെ തന്നെ കെണിയിൽ പെടുത്താൻ ഗൂഢാലോചന നടന്നെന്നും ഇതിന്റെ വിവരങ്ങൾ ലഭിക്കാൻ സ്വപ്നയുടെ ഫോൺ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.
തന്നെയും സുഹൃത്തിനെയും കുടുക്കാൻ സ്വപ്ന ശ്രമിച്ചു. പുറത്ത് വിട്ട ശബ്ദരേഖയിൽ കൃത്രിമം നടത്തി തങ്ങൾക്ക് മാനനഷ്ടമുണ്ടാക്കി എന്നുള്ള കാര്യങ്ങളാണ് പരാതിയിലുള്ളത്. തമിഴ്നാട്ടിൽ എത്തിയ ശേഷമാണ് ഷാജ് കിരണ്‍ അഭിഭാഷകൻ മുഖേന പരാതി നൽകിയത്. ബുധനാഴ്ച സ്വപ്നയുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് വീഡിയോയിലുള്ളതെന്നും തെറ്റായ വീഡിയോ സംബന്ധിച്ച സ്വപ്നയുടെ ആശങ്കകകൾക്ക് അടിസ്ഥാനമില്ലെന്നും അത് സ്വപ്നയെ കൊണ്ട് മറ്റാരോ പറയിപ്പിക്കുന്നതാണെന്നും ഇന്നലെ ഇബ്രാഹിം പറഞ്ഞിരുന്നു.