ന്യുദില്ലി: വൃക്ഷങ്ങൾ മുറിച്ചു മാറ്റുന്ന ഇന്നത്തെ സമൂഹത്തിൽ ഷൂ ഇട്ട് നടക്കുകയും സൈക്കിളോടിക്കുകയും ചെയ്യുന്ന വൃക്ഷങ്ങളെ വരച്ച് കാട്ടുകയാണ് ഗുരുഗ്രാമിലെ രണ്ടാം ക്ലാസ്സുകാരി ദിവ്യാംശി സിംഹാൾ. വൃക്ഷങ്ങൾക്ക് കാലുകളുണ്ടാരുന്നേൽ അവയ്ക്ക് ഓടി രക്ഷപെടാമായിരുന്നില്ലേ എന്നാണ് ദിവ്യാംശി ചിന്തിച്ചത്. ചിന്തയിൽ നിന്നും അത് കൈ വിരുതുകളിലൂടെ ക്യാൻവാസുകളിലേക്ക് പകർന്നു. ഈ ചിത്രത്തിനാണ് ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അവാർഡിൽ വിജയിയായ ദിവ്യാംശിക്ക് അഞ്ച് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പഠിക്കുന്ന സ്‌കൂളിന് രണ്ട് ലക്ഷം രൂപയുടെ ടെക്‌നോളജി അവാര്‍ഡും ലഭിക്കും.
ഈ വർഷത്തെ അവാർഡിൽ തിരഞ്ഞെടുത്ത ദിവ്യാംശിയുടെ ചിത്രമാണ് ശിശുദിനമായ നവംബര്‍ 14 ന് ഗൂഗിളിന്റെ ഡൂഡിലായി രാജ്യം മുഴുവന്‍ കണ്ടത്. ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എന്റെ പ്രതീക്ഷകള്‍… എന്നതായിരുന്നു ഇത്തവണ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന്റെ വിഷയം.
അവധിക്കാലങ്ങളിൽ മുത്തശ്ശിയെ കാണാൻ എത്തുമ്പോൾ മരങ്ങൾ മുറിക്കുന്നതു കണ്ടു സങ്കടപ്പെട്ടിട്ടുണ്ട്. അപ്പോഴാണ് ഇത്തരത്തിലേക്കു ചിന്തകൾ എത്തിയത്. ഒന്നു മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഒരു ലക്ഷത്തിലേറെ പേരുണ്ടായിരുന്നു ഇത്തവണത്തെ ഡൂഡില്‍ ഫോര്‍ ഗൂഗിള്‍ മത്സരത്തിന്. ഛോട്ടാ ഭീം നിര്‍മാതാവ് രാജീവ് ചിലക, പ്രശസ്ത യൂട്യൂബറായ പ്രജക്ത കോലി, ആര്‍ടിസ്റ്റ് നേഹ ശര്‍മ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. ഡല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ദിവ്യാംശി.

