ലക്നൗ: മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മുസ്ലിം യുവാവ് പിടിയില്‍. അള്ളാഹു അക്ബർ എന്ന് വിളിച്ചുകൊണ്ട് അഹമ്മദ് മുര്‍ത്താസ അബ്ബാസി എന്നയാളാണ് ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിക്കവേ പോലീസിന്റെ പിടിയിലായത്. ഗോരഖ്പൂര്‍ ജില്ലയില്‍ ഇന്നലെ വൈകിട്ട് 7.15 -നായിരുന്നു സംഭവം. മാരകായുധം കൊണ്ടുള്ള ആക്രമണത്തില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടര്‍ന്ന്, നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്‌റ്റേഷന് മുന്‍പിലാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രസുരക്ഷയ്‌ക്കായി രണ്ട് പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. ഈ സമയം, ക്ഷേത്രത്തിലേക്ക് ഒരാള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു. പരിശോധനയ്‌ക്കായി പോലീസ് ഇയാളെ തടഞ്ഞപ്പോള്‍, അബ്ബാസി പോലീസിന്റെ തോക്ക് എടുക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞതോടെ, കൈയ്യില്‍ കരുതിയിരുന്ന മാരകായുധം എടുത്ത് ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.
പത്ത് മിനിറ്റോളം നേരം ഇയാള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇയാളോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അബ്ബാസിയെ പോലീസ് പിടികൂടിയതോടെ, അയാള്‍ ഓടി രക്ഷപ്പെട്ടു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.

