തിരുവനന്തപുരം : എഐ ക്യാമറാ വിവാദത്തിൽ രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെൽട്രോൺ. പദ്ധതിയുടെ ഉപകരാറുകള്‍ സ്രിറ്റ് (SRIT) എന്ന കമ്പനിയാണ് നല്‍കിയതെന്നും അതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നും കെൽട്രോൺ ചെയർമാൻ എന്‍.നാരായണ മൂര്‍ത്തി വ്യക്തമാക്കി. ക്യാമറ നിർമാണത്തിൽ സഹായിക്കാനും അവ സ്ഥാപിക്കുന്നതിനുമാണ് സ്രിറ്റുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ചേര്‍ന്നാണ് 232 കോടി രൂപ ചെലവായതെന്നും നിര്‍മാണച്ചെലവ് 160 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി പറയേണ്ടത് സർക്കാരല്ല കെൽട്രോണാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതിനു പിന്നാലെയാണ് വിശദീകരണവുമായി കെൽട്രോൺ ചെയർമാൻ രംഗത്ത് വന്നത്.