Tuesday, December 23, 2025

ഗവർണറുടെ തീരുമാനം നിർണ്ണായകം; ലോകായുക്തയിൽ തലപുകഞ്ഞ് സംസ്ഥാന സർക്കാർ; ഭേദഗതിയിൽ ഗവർണർക്ക് ഇന്ന് വിശദീകരണം നൽകിയേക്കും

തിരുവനന്തപുരം: ലോകായുക്തയിൽ (Lokayukta)തലപുകഞ്ഞ് സംസ്ഥാന സർക്കാർ. വിഷയത്തിൽ
സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകിയേക്കും. ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് എജിയുടെ നിയമപോദേശത്തിൻറെ അടിസ്ഥാനത്തിലാണ് ഭേദഗതി എന്നായിരിക്കും മറുപടി. ലോക് പാൽ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും ഗവർണറെ അറിയിക്കും.

അതേസമയം സർക്കാരിൻറെ വിശദീകരണത്തിൽ ഗവർണറുടെ തുടർനിലപാടാണ് പ്രധാനം. ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് ഇന്ന് വൈകിട്ടോടെയാണ് ഗവർണ്ണർ തിരുവനന്തപുരത്തെത്തുക. വിവാദങ്ങൾ ശക്തമായതോടെയാണ് ലോകായുക്ത ഓർഡിനൻസില്‍ ഗവർണറുടെ ഇടപെടൽ ഉണ്ടായത്. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ പരാതിയിൽ വിശദീകരണം വേണമെന്നാണ് ​ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഗവർണറുടെ നടപടി. എന്നാൽ ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. അതേസമയം ലോകായുക്ത ഭേദഗതി ചർച്ചകൾ തുടങ്ങിയത് 2020 ഡിസംബറിൽ ആണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.

മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ പരാതി ലോകായുക്തയിൽ നിലനിൽക്കേയാണ് സർക്കാരിന്റെ ഗൂഢ നീക്കം. എന്നാൽ ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീംകോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദ​ഗതി അംഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും.

Related Articles

Latest Articles