തിരുവനന്തപുരം : മുഖ്യമന്ത്രിക്കും എസ്എഫ്ഐക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കരിങ്കൊടി കെട്ടിയ വടി കാറിനുനേരെ വലിച്ചെറിഞ്ഞതുകൊണ്ടാണ് താന്‍ പുറത്തിങ്ങിയതെന്നും. കാറിനെ ആക്രമിക്കുന്ന പ്രതിഷേധക്കാര്‍ തന്നെ അടിക്കട്ടെയെന്നും പറഞ്ഞ അദ്ദേഹം സ്വാമി വിവേകാനന്ദനാണ് തന്റെ മാതൃകയെന്നും അതിനാല്‍ ഭയക്കില്ലെന്നും കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അധികാരം സ്വന്തം തലയ്ക്കുമീതെയാണെന്നാണ് ചിലര്‍ കരുതുന്നതെന്നും നിയമങ്ങള്‍ക്ക് മുകളിലാണ് താനെന്ന ചിന്തയാണ് ഇത്തരക്കാര്‍ക്കെന്നും ഗവര്‍ണര്‍ തുറന്നടിച്ചു.
“കൊല്ലത്ത് തനിയ്‌ക്കെതിരെ പ്രതിഷേധിച്ചവരില്‍ 22 പേര്‍ ഉണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്. നൂറിലധികം പോലീസുകാര്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ ഉണ്ടായിട്ടും പ്രതിഷേധക്കാര്‍ ആക്രമിക്കാനെത്തി. പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. അവര്‍ക്കുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പോലീസുകാര്‍ ഇതുതന്നെയാണോ ചെയ്യുക? കരിങ്കൊടി കെട്ടിയ വടി കാറിനുനേരെ വലിച്ചെറിഞ്ഞതുകൊണ്ടാണ് താന്‍ പുറത്തിങ്ങിയത്. കാറിനെ ആക്രമിക്കുന്ന പ്രതിഷേധക്കാര്‍ തന്നെ അടിയ്‌ക്കെട്ടെ. സ്വാമി വിവേകാനന്ദനാണ് തന്റെ മാതൃകയെന്നും അതിനാല്‍ ഭയക്കില്ല. , രാജ്യത്തെ മികച്ച പോലീസ് സേനകളിലൊന്നാണ് കേരള പോലീസ് . എന്നാൽ മുഖ്യമന്ത്രി അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. അധികസുരക്ഷ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രത്തിന്റെത് സ്വന്തം തീരുമാനമാണ്. “- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കൊല്ലം നിലമേലിൽ പ്രകോപനപരമായ ബാനറും കരിങ്കൊടിയുമായി എസ്എഫ്ഐ പ്രവർത്തകർ ഇന്ന് ഗവർണർക്കെതിരെ നടത്തിയ പ്രതിഷേധമാണ് സംസ്ഥാനം ഇന്ന് വരെയും കാണാത്ത സംഭവ വികാസങ്ങളിൽ കൊണ്ട് ചെന്നെത്തിച്ചത്. ഗവർണർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പ്രതിഷേധക്കാർ റോഡിനിരുവശവും തമ്പടിച്ചെങ്കിലും അവരെ അറസ്റ്റ് ചെയ്ത് നീക്കാൻ കേരളാ പോലീസ് തയ്യാറാകാത്തത് കടുത്ത വിമർശനമാണ് വരുത്തി വച്ചത്. ക്ഷമയുടെ നെല്ലിപ്പലക കണ്ട ഗവർണർ റോഡിൽ ബാനർ പിടിച്ചു നിന്നവരുടെ അടുത്തേക്ക് പോയപ്പോൾ എസ്എഫ്ഐക്കാർ വിരണ്ടു. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്ഐആർ ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു ഗവർണർ പറഞ്ഞത്.പോലീസ് എഫ്ഐആർ രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയത്.
പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും രാജ്ഭവന്റെയും സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയത്. മണിക്കൂറുകൾക്കുള്ളിൽ സിആര്‍പിഎഫിന്റെ ആദ്യസംഘം രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ ഏറ്റെടുത്തു.