തിരുവനന്തപുരം: പാറശാലയില്‍ ഷാരോണിനെ കീടബാഷിണി നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.കസ്റ്റഡിയിലിരിക്കെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫിസില്‍ വെച്ച് ആത്മഹത്യ ശ്രമം നടത്തിയതിന് പിന്നാലെയാണ് ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നത്.
രണ്ട് ദിവസം മുന്‍പ് ഡിവൈഎസ്പി ഓഫിസിന് പുറത്തെ ശുചിമുറിയില്‍ വച്ചാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. തൊണ്ടയിലും അന്നനാളത്തിലും മുറിവുണ്ടായതിനെത്തുടര്‍ന്ന് ഗ്രീഷ്മയെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്.അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഡിസ്ചാര്‍ജ് നല്‍കിയത്.