തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ
പ്രതിയ്‌ക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും. വലിയതുറ സ്വദേശി ഷമീറിനെ ആറ്റിങ്ങൽ അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാലാണ് ശിക്ഷിച്ചത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹബന്ധം മറച്ചുവെച്ച് 16-കാരിയുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി.
കേസിൽ പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.മുഹസിൻ ഹാജരായി. പിഴയൊടുക്കിയാൽ 25,000 രൂപ അതിജീവിതയ്‌ക്കു നൽകണമെന്നും പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്.