ഹൈദരാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 8 പേര്‍ മരിച്ചു. ഹൈദരാബാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴ ശക്തമായത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടിനുള്ളിലേക്ക് പാറകൾ ഒഴുകി വന്നിടിച്ചും വൈദ്യുതാഘാതമേറ്റുമാണ് കൂടുതൽ പേരും മരിച്ചത്. രാത്രി തന്നെ നൂറുകണക്കിനാളുകളെ അധികൃതർ ഇടപെട്ട് മാറ്റിയിരുന്നു.
അതേസമയം കരയിൽ പ്രവേശിച്ച തീവ്രന്യൂനമർദ്ദം കിഴക്ക് ഭാഗത്തേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത 12 മണിക്കൂറിനുളളില്‍ തീവ്രന്യൂനമർദ്ദം ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് കാാലവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിലും വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കൻ ജില്ലകളിൽ ഇന്നും നാളെയും കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.