ലക്‌നൗ: രാമജന്മഭൂമിയും കാശിയും തിരിച്ചുപിടിച്ചതിന് പിന്നാലെമ ഥുരയിലെ ശ്രീകൃഷ്ണജന്മഭൂമി മുഴുവനായി തിരിച്ചുപിടിക്കുമെന്ന സൂചന നൽകി ബിജെപി എംപി ഹേമ മാലിനി രംഗത്ത്.
നവീകരിച്ച കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിക്കാൻ ഹേമമാലിനിയ്‌ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു ബിജെപി നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
‘കാശിയുടേതിന് സമാനമായ വികസന പ്രവർത്തനങ്ങൾ ശ്രീകൃഷ്ണജന്മഭൂമിയിലും ഉണ്ടാകും. രാമജന്മഭൂമിയും, കാശിയും തിരിച്ചുപിടിച്ചിരിക്കുന്നു. ഇതുപോലെതന്നെ മഥുരയും പ്രധാനമാണ്. ഇവിടം രാമ-കാശി വിശ്വനാഥ ക്ഷേത്രങ്ങൾക്ക് സമാനമായ രീതിയിൽ വലിയ ക്ഷേത്രം നിർമ്മിക്കും’- ഹേമമാലിനി വ്യക്തമാക്കി.
അതേസമയം സ്‌നേഹത്തിന്റെയും, വാത്സല്യത്തിന്റെയും പ്രതീകമായ ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദേശമാണ് കൃഷ്ണജന്മഭൂമി. ഇവിടെ വലിയൊരു ക്ഷേത്രം നിർമ്മിക്കുമെന്നും നിലവിൽ കൃഷ്ണജന്മഭൂമിയിൽ ക്ഷേത്രം ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി നിർമ്മിച്ചത് പോലെ കൃഷ്ണജന്മഭൂമിയിലും വികസനം കൊണ്ടുവരുമെന്നും ഹേമമാലിനി അറിയിച്ചു.
മാത്രമല്ല കാശിവിശ്വനാഥ ക്ഷേത്രം നവീകരിക്കുക എന്നത് ഏറെ പ്രയാസമേറിയ ഒന്നായിരുന്നു എന്നും അതുകൊണ്ടുതന്നെ ഇതേപ്പറ്റി ആലോചിക്കാൻ പോലും ആരും തയ്യാറായില്ല എന്നും കൃഷ്ണജന്മഭൂമിയിലെ ക്ഷേത്രം നവീകരിക്കുന്നതും സമാന രീതിയിൽ വെല്ലുവിളി നിറഞ്ഞതാണ് എന്നും എങ്കിലും ഇതുമായി മുന്നോട്ടുപോകുമെന്നും ഹേമമാലിനി പറഞ്ഞു.