കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ച കോഴിക്കോട് കോർപറേഷൻ നടപടിക്ക് സ്റ്റേ വിധിച്ച ഹൈക്കോടതി വിധിക്ക് പിന്നാലെ നിയമപോരാട്ടം നടത്തിയ ബിജെപി കൗൺസിലർമാർക്ക് അഭിനന്ദന പ്രവാഹം. സിപിഎം കൗൺസിലർ മുരളീധരനാണ് പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത്. അതിനെതിരെ മേയർക്കും സെക്രട്ടറിക്കും ബിജെപി പരാതി നൽകി. ഒപ്പം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബിജെപി കൗൺസിലർ നവ്യ ഹരിദാസാണ് ഹൈക്കോടതിയെ സമീപിച്ചത്. അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളിൽ പ്രമേയം അവതരിപ്പിക്കാൻ കോർപ്പറേഷന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇത് കോടതി പൂർണ്ണമായും അംഗീകരിക്കുകയും പ്രമേയം അവതരിപ്പിക്കുന്നത് തടയുകയുമായിരുന്നു.
ഇത് ആദ്യമായല്ല സിപിഎം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനില്‍ ഇത്തരം പ്രേയമം അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടാവുന്നത്. കേന്ദ്രം ഏതെങ്കിലും പദ്ധതികള്‍ അവതരിപ്പിക്കുമ്പോഴോ പുതിയ നിയമങ്ങള്‍ കൊണ്ടുവരികയോ ചെയ്യുമ്പോള്‍ കോഴിക്കോട് കോർപ്പറേഷനില്‍ അതിനെതിരായി പ്രമേയം കൊണ്ടുവരാറുണ്ട്. സിഎഎ, കശ്മീർ വിഷയങ്ങളില്‍ പ്രമേയത്തിന് ശ്രമിച്ചപ്പോള്‍ ബിജെപി എതിർപ്പ് ഉന്നയിച്ചിരുന്നെങ്കിലും കോടതിയെ സമീപിച്ചിരുന്നില്ല. എന്നാല്‍ 2022 സെപ്തംബറില്‍ നീതി ആയോഗിനെതിരായി ഒരു പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടായി. അന്നും ഇതേ രീതിയില്‍ മേയർക്കും സെക്രട്ടറിക്കും കത്ത് കൊടുക്കുകയും ഹൈക്കോടതിയില്‍ നിന്നും ബിജെപി അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. കോടതി അനുമതി നിഷേധ സാഹചര്യത്തില്‍ ഈ പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് മേയർ തന്നെ അന്നത്തെ യോഗത്തില്‍ പറയുകയും ചെയ്തിരുന്നു.
ഇന്ത്യൻ പാർലമെന്റ് പരിഗണിക്കേണ്ട വിഷയങ്ങളിൽ പ്രമേയം പാസാക്കി അനാവശ്യ വിവാദമുണ്ടാക്കുന്ന നടപടിയെ ഇത് രണ്ടാം തവണയാണ് കോടതി സ്റ്റേ ചെയ്യുന്നത്. അതുകൊണ്ടു തന്നെ മേയർ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. 7 അംഗങ്ങളുള്ള ബിജെപിക്കെതിരെ 68 അംഗങ്ങളുള്ള യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ ഒന്നിച്ച് നില്‍ക്കാറാണ് പതിവെന്ന് ബിജെപി ആരോപിക്കുന്നു.