കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കെതിരായ പൊതു താൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജോഡോയാത്ര മൂലം ഗതാഗതം സ്തംഭിക്കുന്നുവെന്നും, റോഡ് മുഴുവൻ ജോഡോ യാത്രക്കാർക്കായി നൽകുന്നുവെന്നും ആരോപിച്ചാണ് ഹർജി.
ഭാരത് ജോഡോയാത്ര ദേശീയപാതയിൽ ഒരുഭാഗത്ത് കൂടി മാത്രമാക്കണം. മറ്റ് ഭാഗം ഗതാഗതത്തിനായി തുറക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകണം എന്നീ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. യാത്രയിൽ പോലീസ് ഒരുക്കുന്ന സുരക്ഷയ്‌ക്ക് പണം ഈടാക്കണമെന്നും ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
ഹൈക്കോടതി അഭിഭാഷകനായ കെ വിജയനാണ് ഹർജിക്കാരൻ. രാഹുൽ ഗാന്ധി, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കമുള്ളവർക്കെതിരെയാണ് ഹർജി.