ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളി ഹിമാചല്‍ പ്രദേശ് മന്ത്രി. പുത്രധർമ്മം പാലിക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റേയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിങ്ങിന്റേയും മകനായ മന്ത്രി വിക്രമാദിത്യ സിങ്, ഹൈക്കമാന്‍ഡിന്റെ തീരുമാനം തള്ളിയത്. ശ്രീരാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സുഖ്‌വിന്ദര്‍ സിങ് സുഖു മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയാണ് വിക്രമാദിത്യ സിങ്.
‘ഞാനെന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. രാഷ്ട്രീയക്കാരനെന്ന നിലയിലല്ല, കടുത്ത രാമഭക്തനായ മരിച്ചുപോയ വീരഭദ്രസിങ്ങിന്റെ മകന്‍ എന്ന നിലയിലാണ് ഞാന്‍ അയോധ്യയിലേക്ക് പോകുന്നത്. അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ എന്റെ ധാര്‍മിക ഉത്തരവാദിത്തമാണത്. എനിക്കെങ്ങനെയാണ് പുത്രധര്‍മം പാലിക്കാതിരിക്കാന്‍ കഴിയുക’, വിക്രമാദിത്യ സിങ് പറഞ്ഞു

