Tuesday, May 7, 2024
spot_img

കെപിസിസി ജാഥ കണക്കിലെടുത്ത് നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണം: സ്പീക്കർക്ക് കത്തുമായി പ്രതിപക്ഷ നേതാവ്

നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന് പ്രതിപക്ഷം. ഈ ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കർക്ക് കത്തു നൽകി. കെപിസിസി ജാഥ കണക്കിലെടുത്താണ് മാറ്റം ആവശ്യപ്പെട്ടത്. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണം. ഫെബ്രുവരി 9 മുതൽ 25 വരെ ജാഥ ഉള്ളതിനാൽ ഈ ദിവസങ്ങളിലെ ഷെഡ്യൂൾ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 മുതൽ തുടങ്ങാനാണ് തീരുമാനം.

പുതുവർഷത്തിലെ ആദ്യസഭാ സമ്മേളനം സംഭവബഹുലമായിരിക്കുമെന്നുള്ള സൂചനകളാണ് പുറത്ത് വരുന്നത്. നവകേരളയാത്രയും സംഘർഷങ്ങളും ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിനെ വരെയെത്തിയ വിവാദങ്ങൾ സഭാ സമ്മേളനത്തിൽ ചർച്ചയാവുമെന്നാണ് വിലയിരുത്തൽ. അടിക്ക് തിരിച്ചടി ലൈനിലെ ഭരണ-പ്രതിപക്ഷ പോര് ഇനി സഭാതലത്തിലേക്കെത്താനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

ഗവർണ്ണർ- സർക്കാർ ഏറ്റുമുട്ടൽ പാരമ്യത്തിലെത്തി നിൽക്കെയാണ് നയപ്രഖ്യാപനപ്രസംഗം വരുന്നത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പ്രസംഗത്തിന്റെ കരടിൽ വിശദീകരണം ചോദിച്ചും മുഴുവൻ വായിക്കാതെ വിട്ടുമെല്ലാം സർക്കാറിനെ സമ്മർദ്ദത്തിലാക്കാൻ രാജ്ഭവൻ് മുന്നിൽ അവസരങ്ങൾ ഇനിയും ബാക്കിയാണ്. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണ്ണർക്കെതിരായ വിമർശനങ്ങൾ വരെ പ്രസംഗത്തിലുൾപ്പെടുത്താനും സാധ്യതയേറെ പ്രസംഗിക്കാനെത്തുമ്പോൾ ഗവർണ്ണർക്കെതിരെ ഭരണപക്ഷപക്ഷ നിരയിൽ നിന്ന് പ്ലക്കാർഡോ ബാനറോ വരുമോ എന്ന ആകാംക്ഷയും ബാക്കിയാണ്.

അതിനിടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യടിനേടാനുള്ള അവസരമാണ് മുന്നിലെങ്കിലും കാശില്ലാത്തത് വലിയ തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയബലാബലത്തിൻെ വേദികൂടിയാകും സഭാസമ്മേളനം.

Related Articles

Latest Articles