തിരുവനന്തപുരം : കമ്യൂണിസ്റ്റ് നേതാവ് ആര്‍.സുഗതന്‍ ഇപ്പോൾ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി രംഗത്ത്. സുഗതന്‍ സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് മേൽപറഞ്ഞ വിധം പറഞ്ഞതെങ്കിലും ഇപ്പോള്‍ നിയമസഭയിലും ഇതു ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ജനങ്ങളുടെ നീറിപ്പുകയുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന റൂള്‍ 50 അനുസരിച്ചുള്ള അടിയന്തര പ്രമേയം ഇല്ലാതാക്കിയ മുഖ്യമന്ത്രിയെന്നാണ് പിണറായി വിജയന്‍ ഇനി അറിയപ്പെടാന്‍ പോകുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി പ്രവര്‍ത്തിക്കുന്ന സഭാ ടിവി ഇപ്പോള്‍ പാര്‍ട്ടി ചാനല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഭരണകക്ഷി അംഗങ്ങളുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗം മാത്രം കേള്‍പ്പിക്കുകയും ചെയ്യുന്ന സഭാ ടിവി തികച്ചും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു. ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ 7 എംഎല്‍എമാര്‍ക്കെതിരേ ജാമ്യമില്ലാ കേസും, ഭരണപക്ഷത്തെ 2 പേര്‍ക്കെതിരേ ജാമ്യം കിട്ടാവുന്ന കേസുമെടുത്ത് പിണറായിയുടെ പൊലീസ് വീണ്ടും രാജഭക്തി തെളിയിച്ചു’ – കെ. സുധാകരൻ എംപി ആരോപിച്ചു .