Tuesday, December 23, 2025

‘രാജ്യത്ത് കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കണമെങ്കില്‍ നെഹ്‌റു കുടുംബ മഹിമ മാത്രം പറഞ്ഞിട്ട് കാര്യമില്ല’:
സന്ദീപ് വാര്യര്‍

പാലക്കാട്: രാജ്യത്ത് കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കണമെങ്കില്‍ നെഹ്‌റു കുടുംബ മഹിമ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.1990ന് ശേഷം ജനിച്ച ഒരു വിഭാഗം വോട്ടര്‍മാരാണ് ഇപ്പോള്‍ രാജ്യത്ത് ഉള്ളതെന്നും അവരോട് നെഹ്‌റു കുടുംബ പാരമ്പര്യവും മഹിമയും പറഞ്ഞാല്‍ കാര്യമില്ലെന്നും,അവരുടെ കണ്ണിന്റെ മുമ്പിലൂടെ രാജ്യം വികസിക്കുന്നത് അവര്‍ കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.

‘ശരദ് പവാര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സുപ്രീം കോടതിയെ അല്ല വിദേശ ഏജന്‍സിയെ ആണ് വിശ്വാസമെന്ന കോണ്‍ഗ്രസ്സ് നിലപാടിനെ ശരദ് പവാര്‍ തകര്‍ത്തു കളഞ്ഞു. മോദിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിയില്ല എന്ന് എന്‍സിപി നേതാക്കള്‍ തന്നെ പറയുന്നു. സവര്‍ക്കറല്ല ഗാന്ധിയാണ് എന്ന് പ്രസ്താവന നടത്തിയതിലൂടെ രാഹുലിന് കേരളത്തില്‍ നിന്ന് നാല് കയ്യടി കിട്ടിയത് മിച്ചം, മഹാരാഷ്ട്രയില്‍ നിന്ന് യുപിഎയുടെ പ്രധാന സഖ്യകക്ഷിയായ എന്‍സിപി തന്നെ കൈവിട്ട മട്ടാണ്. രാഹുലിന്റെ പ്രശ്‌നം ദേശീയ രാഷ്ട്രീയം അറിയാത്ത മലയാളി ഉപദേശകരും ഇടത് സ്‌പെയ്‌സിലെ കയ്യടി ആഗ്രഹിക്കുന്ന ജനസ്വാധീനം തീരെയില്ലാത്ത ജയറാം രമേശിനെപ്പോലെയുള്ളവരുടെ വാക്കുകള്‍ കടമെടുക്കുന്നതുമാണ്. തലക്കകത്ത് ആള്‍താമസമുള്ള തരൂരിനെയൊന്നും രാഹുല്‍ പരിസരത്ത് അടുപ്പിക്കുകയുമില്ല.

കോണ്‍ഗ്രസ്സിനെ പോലൊരു പാര്‍ട്ടി ദേശീയതയെ പൂര്‍ണമായും തള്ളിക്കളഞ്ഞ് വിഘടന വാദികളുടെ വക്കാലത്തെടുക്കുന്നത് ഇന്ത്യന്‍ ജനത അംഗീകരിക്കില്ല. മാത്രമല്ല 1990 ന് ശേഷം ജനിച്ച ഒരു വലിയ വിഭാഗമാണ് നിര്‍ണായക വോട്ടര്‍മാര്‍. അവര്‍ക്ക് നെഹ്റു കുടുംബ മഹിമയിലൊന്നും അശേഷം താല്പര്യമില്ല . മെറിറ്റിലാണ് അവര്‍ വിശ്വസിക്കുന്നത്. അവരുടെ കണ്ണിന്റെ മുമ്പിലൂടെ രാജ്യം വികസിക്കുന്നത് അവര്‍ കാണുകയാണ്. പുതിയ എക്‌സ്പ്രസ് ഹൈവേകള്‍, വൃത്തിയുള്ള ആധുനിക റെയില്‍വേ, സംരംഭങ്ങള്‍ തുടങ്ങാന്‍ മികച്ച പിന്തുണയും വായപ്കളും, സുശക്തമായ സൈന്യം, വന്‍ ശക്തികളെ കൂസാത്ത വിദേശ നയം, 80 കോടി പൗരന്മാര്‍ക്ക് സൗജന്യ റേഷന്‍, സൗജന്യ കൊറോണ വാക്‌സിന്‍, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടുകളും ലൈഫ്- ആക്‌സിഡന്റ്- ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളും, കോടിക്കണക്കിന് പാവങ്ങള്‍ക്ക് വീടുകള്‍, മുഴുവന്‍ ഗ്രാമങ്ങളിലേക്കും വൈദ്യുതി, മുഴുവന്‍ വീടുകളിലേക്കും ശുദ്ധജലം, വാഗ്ദാനം പാലിച്ചു കൊണ്ട് രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കി കാശ്മീരില്‍ സമാധാനം… ജനങ്ങള്‍ മോദിക്ക് വോട്ട് ചെയ്യാന്‍ ഇതില്‍ കൂടുതല്‍ കാരണങ്ങള്‍ വേണോ?’ എന്നായിരുന്നു കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്.

Related Articles

Latest Articles