കൊച്ചി : സാങ്കേതിക സർവകലാശാല വിസി ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ നടപടികൾക്ക് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ വിലക്ക്. കാരണം കാണിക്കൽ നോട്ടിസിലെ തുടർ നടപടികൾക്കാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. അതെ സമയം സർക്കാരിൽ നിന്ന് ലഭിച്ച നോട്ടിസിന് സിസ മറുപടി നൽകണമെന്നും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നോട്ടിസ് നൽകിയത് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ട്രൈബ്യൂണൽ അറിയിച്ചു. സർക്കാർ നടപടിക്കെതിരെ സിസ തോമസ് നൽകിയ പരാതിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
സാങ്കേതിക സർവകലാശാല വിസിയായി താൽക്കാലിക നിയമനം നേടിയപ്പോൾ ഡോ.സിസ സർക്കാരിന്റെ മുൻകൂർ അനുമതി എന്തുകൊണ്ട് നേടിയില്ല എന്നതു ചൂണ്ടിക്കാട്ടിയാണ് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. എന്നാൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവ് കാരണം ഇനി ഇതിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ സർക്കാരിനാകില്ല.ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം ഈ മാസാവസാനം ഡോ.സിസ തോമസ് സർവീസിൽനിന്ന് വിരമിക്കും.