തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ ആള്‍മാറാട്ടം പുറത്ത്. ഡിസംബര്‍ 12 ന് കോളജില്‍ നടന്ന യുയുസി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പാനലില്‍ നിന്നും ആരോമല്‍, അനഘ എന്നിവരാണ് വിജയിച്ചത്. എന്നാല്‍ കോളജില്‍ നിന്നും സര്‍വകലാശാലയിലേക്ക് യുയുസിമാരുടെ പേരു നല്‍കിയപ്പോള്‍, അനഘയ്ക്ക് പകരം സംഘടനാ നേതാവായ കോളജിലെ ബിഎസ് സി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി എ വിശാഖിന്റെ പേരാണ് നല്‍കിയത്.
എസ് എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. കോളജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുയുസിമാരില്‍ നിന്നാണ് വോട്ടെടുപ്പിലൂടെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന വിശാഖിനെ കേരള സര്‍വകലാശാല ചെയര്‍മാന്‍ ആക്കുക ലക്ഷ്യമിട്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് ആക്ഷേപം. സിപിഎമ്മിലെയും എസ്എഫ്‌ഐയിലേയും ചില നേതാക്കളാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. ആൾമാറാട്ടം സംബന്ധിച്ച് കെഎസ് യു സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദമായതോടെ സംഭവത്തില്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടാന്‍ കേരള സര്‍വകലാശാല തീരുമാനിച്ചിരിക്കുകയാണ്.