കോട്ടയം ∙ തിരുവഞ്ചൂർ പോളച്ചിറ കോളനിക്കു സമീപം ബിഎസ്പി പ്രവർത്തകനായ യുവാവിനെ സുഹൃത്തുക്കൾ ഹൈൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. വന്നല്ലൂർകര കോളനി നിവാസി ഷൈജു (46) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷൈജുവിന്റെ സുഹൃത്ത് സിബി, ലാലു എന്നിവരെ അയർകുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.
ലാലുവിന്റെ വീടിനു മുന്നിലാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്. ഇത് ഉറപ്പിക്കുന്ന വിധത്തിൽ വീടിനു മുന്നിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട് . ഇന്ന് രാവിലെ ലാലുവിന്റെ വീടിനു 100 മീറ്റർ അകലെ വഴിയരികിലാണ് ബിഎസ്പി പോസ്റ്ററുകൾ കൊണ്ട് മൂടിയിട്ട നിൽയിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുമുണ്ട്.
പെയിന്റിങ് തൊഴിലാളിയും ബിഎസ്പി പ്രവർത്തകനുമായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാനായി പുറത്തേക്ക് പോയതായിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി ജില്ലാ നേതൃത്വം രംഗത്തു വന്നിട്ടുണ്ട്.പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.