തൃശൂർ : കൊടകരയിൽ കെട്ടിടം തകർന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ ജില്ലാ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ.അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മറ്റ് കെട്ടിടങ്ങളും സുരക്ഷിതമല്ലാത്ത ലേബര്‍ ക്യാമ്പുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. പോലീസ്, കൊടകര പഞ്ചായത്ത്, തൊഴില്‍ വകുപ്പ് എന്നിവർക്കാണ് അന്വേഷണം ചുമതല. അന്വേഷണം ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം കൊടകരയിൽ കെട്ടിടം തകർന്ന് മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കി മരണപ്പെട്ടവരുടെ ബന്ധുവായ ബൈത്തുല്‍ ഇസ്ലാമിന് കൈമാറി.വിമാനമാർഗം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾക്കൊപ്പം ബന്ധുവിനും സുഹൃത്തുക്കളും പോകുന്നതിനുള്ള യാത്ര സൗകര്യങ്ങളും ഒരുക്കും.
ഇന്ന് രാവിലെ ആറരയൊടെ തൊഴിലാളികൾ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കൊടകരയിൽ കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം ഉണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിലെ താമസക്കാരായ ഒൻപത് പേർ ഓടിരക്ഷപ്പെട്ടു. മണ്ണ് കൊണ്ട് നിർമിച്ച ഇരുനില കെട്ടിടമാണ് തകർന്നുവീണത്. 50 വർഷത്തോളം പഴക്കമുള്ളതാണ് ഈ കെട്ടിടമെന്നാണ് വിവരം.

