ദില്ലി : 2023 ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ എഐഐഎഫ് പ്രഖ്യാപിച്ചു. 22 അംഗ സംഘത്തെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 23 വയസ്സില്‍ താഴെയുള്ള താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനാകുക. എന്നാൽ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിംഗാന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചാണ് താരങ്ങളെ തിരഞ്ഞെടുത്തത്. മലയാളി താരം കെ.പി.രാഹുല്‍ ടീമിലിടം നേടി. മറ്റൊരു മലയാളി താരം സഹൽ അബ്ദുൽ സമദ് ടീമിലില്ല
ചൈന, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ ടീമുകള്‍ അണിനിരക്കുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ഈയിടെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പും സാഫ് കപ്പും നേടിയ ഇന്ത്യന്‍ ടീമിന്റെ യുവനിരയ്ക്ക് മികവ് തെളിയിക്കാനുള്ള പ്രധാന അവസരമാണ് ഏഷ്യന്‍ ഗെയിംസ്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുറിനും കത്തെഴുതിയിരുന്നു.
ടീം ഇന്ത്യ: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, ഗുര്‍മീത് സിങ്, ധീരജ് സിങ്.
പ്രതിരോധ താരങ്ങള്‍-സന്ദേശ് ജിംഗന്‍, അന്‍വര്‍ അലി, നരേന്ദര്‍ ഗെഹ്ലോട്ട്, ലാല്‍ചുന്‍ഗ്നുന്‍ഗ, ആകാശ് മിശ്ര, റോഷന്‍ സിങ്, ആശിഷ് റായ്.
മധ്യനിര താരങ്ങൾ – ജീക്‌സണ്‍ സിങ്, സുരേഷ് സിങ്, അപൂയിയ, അമര്‍ജിത് സിങ്, രാഹുല്‍ കെ.പി, മഹേഷ് സിങ്
മുന്നേറ്റ താരങ്ങള്‍- ശിവശക്തി നാരായണ്‍, റഹിം അലി, അനികേത് യാദവ്, വിക്രം പ്രതാപ് സിങ്, രോഹിത് ദാനു, സുനില്‍ ഛേത്രി.