ദില്ലി: പൗരത്വ നിയമത്തിനെ എതിർക്കുന്ന കലാപകാരികളുടെ അക്രമത്തെ ന്യായീകരിച്ച്, ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന് (ഒ ഐ സി) ശക്തമായ താകീത് നല്‍കി വിദേശകാര്യ മന്ത്രാലയം. ഒഐസി വസ്തുതക്ക് നിരക്കാത്തതും തെറ്റിധാരണ പരത്തുന്നതുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരായ അക്രമങ്ങളെ അനുശോചിക്കുന്നു എന്ന് അറിയിച്ച് ഒ ഐ സി ട്വീറ്റ് ചെയ്തിരുന്നു. മുസ്ലീങ്ങളുടെ കൈവശമുള്ള വസ്തുവകകള്‍ക്ക് നേരെയും പള്ളികള്‍ക്കു നേരെയുമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചെന്നും നിരപരാധികളായവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നായിരുന്നു ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ ട്വീറ്റ് ചെയ്തത്.
എന്നാൽ ഒ ഐ സിയുടെ പ്രസ്താവന വസ്തുത വിരുദ്ധവും തെറ്റിധാരണ പരത്തുന്നതുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. തെറ്റിദ്ധാരണ പരത്താൻ തെരഞ്ഞെടുത്ത കാര്യങ്ങളാണ് ഒഐസിയുടെ പ്രസ്താവനയിലുള്ളത്. ദില്ലിയിൽ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജനങ്ങളില്‍ ആത്മവിശ്വാസം ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

