ദില്ലി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് ചിയും, എസ് ജയശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിർണ്ണായക ആവശ്യവുമായി ഭാരതം. അതിര്‍ത്തിയില്‍ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് വേഗമില്ലെന്നും സൈനിക പിന്മാറ്റം വേഗത്തിലാക്കണമെന്നും വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.ദില്ലിയിൽ നടന്ന ആദ്യ ഇന്ത്യ-ചൈന ഉന്നതതല ഉഭയകക്ഷി ചർച്ചയിലാണ് ഇന്ത്യ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി കൂടിക്കാഴ്ച്ച നടത്തി.
യോഗത്തിൽ അതിർത്തി സംഘർഷവും ഉക്രൈൻ യുദ്ധവും ചർച്ചയായതായാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ചിയുടെ സന്ദർശനം. എന്നാൽ കഴിഞ്ഞ ദിവസം കശ്മീർ വിഷയത്തിൽ ഇസ്ലാമിക രാജ്യങ്ങളുടെ നിലപാടിനെ വാങ് ചി പിന്തുണച്ചതിൽ ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.