ദില്ലി: സൈന്യത്തിന്റെ ആയുധശേഖരം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഇസ്രയേലില്‍ നിന്ന് 1580 അത്യാധൂനിക തോക്കുകള്‍ വാങ്ങുന്നു. ഹൈഫ ആസ്ഥാനമായ എല്‍ബീറ്റ് സിസ്റ്റം എന്ന കമ്പനിയില്‍ നിന്ന് ആല്‍ബീറ്റ് അതോസ് 155 എംഎം ആര്‍ടില്ലറി ഗണ്‍ ആണ് ഇന്ത്യ വാങ്ങുന്നത്. 400 തോക്കുകൾ ഇന്ത്യ ഇസ്രായേലി കമ്പനിയും നിന്ന് നേരിട്ടു വാങ്ങും. ബാക്കി 1180 എണ്ണം ഇന്ത്യയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം തദ്ദേശീയമായി നിര്‍മിക്കാനാണ് പദ്ധതി. പുനെ ആസ്ഥാനമായ കല്യാണി ഗ്രൂപ്പാണ് ആല്‍ബീറ്റ് സിസ്റ്റംസുമായി സഹകരിച്ച് ഇന്ത്യയിൽ തോക്കുകൾ നിർമ്മിക്കുക.
വിഷയത്തില്‍ ഇരുരാഷ്ട്രങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങള്‍ തമ്മിലുള്ള വിലപേശല്‍ തുടരുകയാണ് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ പ്രതിരോധ കയറ്റുമതിയുടെ ചുമതലയുള്ള ഡയറക്ടര്‍ യൈര്‍ കുലാസ് ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായാണ് വിവരം. കരാറിനായി നേരത്തെ ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമുള്ള മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവു ചെയ്തിരുന്നു. ഫ്രഞ്ച് തോക്ക് നിര്‍മാതാക്കളായ നെക്‌സ്റ്ററിനെ പിന്തള്ളിയാണ് ഇസ്രയേല്‍ കമ്പനി കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്.