ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തി 115 റണ്‍സ് ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 22.5 ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. അർദ്ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്‍ ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. 46 പന്തില്‍ 52 റണ്‍സാണ് ഇഷാന്‍ കിഷൻ നേടിയത്.
നാലാം ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിന്റെ (16 പന്തില്‍ 7 റണ്‍സ്) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് (25 പന്തില്‍ 19 റണ്‍സ്), ഹര്‍ദ്ദിക്ക് പാണ്ഡ്യ (ഏഴ് പന്തില്‍ അഞ്ച് റണ്‍സ്), ശര്‍ദുള്‍ ഠാക്കൂര്‍ (നാല് പന്തില്‍ 1 റണ്‍സ്) എന്നിവരും വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങി. രവീന്ദ്ര ജഡേജ (21 പന്തില്‍ 16 റണ്‍സ്), രോഹിത് ശര്‍മ (19 പന്തില്‍ 12 റണ്‍സ്) എന്നിവര്‍ പുറത്താകാതെ നിന്നു. കോലി ബാറ്റിങ്ങിനിറങ്ങിയില്ല. ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് ബാറ്റര്‍മാര്‍ കളിമറന്നപ്പോള്‍ 23 ഓവറില്‍ വെറും 114 റണ്‍സിന് ടീം ഓള്‍ ഔട്ടായി. നാലുവിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവാണ് കളിയിലെ താരം.