ന്യൂഡല്‍ഹി : പ്രമുഖകര്‍ക്കെതിരെ രാജ്യദ്യോഹത്തിന് കേസെടുത്ത നടപടിയില്‍ കേന്ദ്രസര്‍ക്കാറിന് പങ്കില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കേസും എടുത്തിട്ടില്ല. കോടതിയാണ് ഇതില്‍ നടപടി എടുത്തത്. ഒരു വ്യക്തിയാണ് പരാതിയുമായി കോടതിയെ സമീപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.കോടതി സ്വതന്ത്രമായി കൈകൊണ്ട നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത് തീർത്തും രാഷ്ട്രീയ ലാഭം ലക്ഷ്യം വെക്കുന്നവർ ആണെന്നും മന്ത്രി പറഞ്ഞു
അഭിഭാഷകനായ സുധീർ ഓഝയുടെ ഹർജിയിൽ മുസാഫർപുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരി ഓഗസ്റ്റ് 20-നു പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണ് പ്രധാനമന്ത്രിക്ക് അസഹിഷ്ണുത വാദം ഉയർത്തി കത്തയച്ച പ്രമുഖ വ്യക്തികൾക്കെതിരെ സദർ പോലീസ് കേസെടുത്തത്.അടൂർ ഗോപാലകൃഷ്ണനെക്കൂടാതെ ചരിത്രകാരൻ രാമചന്ദ്ര ഗുഹ, സംവിധായകരായ ശ്യാം ബെനഗൽ, മണിരത്നം, അനുരാഗ് കശ്യപ്, അപർണാ സെൻ നടിമാരായ രേവതി, കൊങ്കണ സെൻ ശർമ, കനി കുസൃതി തുടങ്ങിയവരും കത്തിലൊപ്പിട്ടവരിലുണ്ട്