ദില്ലി: കൊവിഡിനെതിരെ ഇന്ത്യയില്‍ രണ്ടു വാക്സിനുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ നടപടിയെ പ്രശംസിച്ച് പ്രമുഖര്‍. കൊവിഡ് 19 എന്ന മഹാമാരിയെ ഇല്ലാതാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ജനറൽ ടെഡ്രോസ് അധാനോം പറഞ്ഞു. അതേസമയം ലോകത്തെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരാണ് ഇന്ത്യ എന്നും, ഒന്നിച്ചുനിന്നാൽ സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിൻ നമുക്ക് ഉറപ്പാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. മഹാമാരിക്കെതിരെ ലോകം പോരാടുമ്പോൾ ശാസ്ത്രീയ കണ്ടെത്തലുകളിലും വാക്സിൻ നിർമാണശേഷിയിലും ഇന്ത്യ നേതൃത്വം നൽകുന്നത് മഹത്തരമാണെന്നും ബില്‍ഗേറ്റ്സ് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനെ ടാഗ് ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.