കാഠ്മണ്ഡു : നേപ്പാളിൽ സ്ഥിരതാമസമാക്കിയ ഒരു ഇന്ത്യൻ വ്യവസായിയുടെ സഹായത്തോടെയാണ് താൻ പ്രധാനമന്ത്രിയായതെന്ന വെളിപ്പെടുത്തലോടെ പുലിവാല് പിടിച്ച് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ. കിരൺദീപ് സന്ധുവിന്റെ ‘റോഡ്സ് ടു വാലി: ദ് ലെഗസി ഓഫ് സർദാർ പ്രീതം സിങ് ഇൻ നേപ്പാൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുമായുടെ വിവാദ പ്രസ്താവന.
“തന്നെ പ്രധാനമന്ത്രിയാക്കുന്നതിന് ഇന്ത്യൻ വ്യവസായിയായ പ്രീതം സിങ് മുൻകൈ എടുത്തു.ഇക്കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരവധി തവണ ദില്ലിയിലേക്ക് യാത്ര ചെയ്തു. നേപ്പാളിലെ നിരവധി നേതാക്കൻമാരുമായി ചർച്ച നടത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ചരിത്രപരമായ ഇടപെടൽ നടത്തി’’– പ്രചണ്ഡ പറഞ്ഞു.
പ്രസ്താവന വിവാദമായാതോടെ പ്രചണ്ഡ പ്രധാനമന്ത്രി പദവിയിൽ നിന്ന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും ഇന്നലെ നടന്ന അസംബ്ലി യോഗം തടസപ്പെടുത്തുകയും ചെയ്തു. പ്രചണ്ഡയുടെ പ്രസ്താവന രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും പാർലമെന്റിനും എതിരാണെന്നും ദില്ലിയിൽ നിന്നും നിയമിക്കപ്പെട്ട പ്രചണ്ഡയ്ക്ക് പ്രധാനമന്ത്രി പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുെവന്നും പ്രീതം സിങ്ങിന്റെ പുസ്തകത്തിലുള്ള വാക്കുകളാണ് താൻ ഉദ്ധരിച്ചതെന്നുമാണ് പ്രചണ്ഡ വാദിക്കുന്നത്.

