ധാക്ക : ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മൂന്നു മാസം മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന നായകൻ തമീം ഇക്ബാൽ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെയാണ് തമീമിന്റെ വിരമിക്കൽ പ്രഖ്യാപനം . ഇതോടെ ഏകദിന ലോകകപ്പില്‍ ബംഗ്ലദേശിനു പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടി വരും.
34 വയസ്സുകാരനായ തമീം കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വരുന്ന ഏകദിന ലോകകപ്പിൽ ഷാക്കിബ് അൽ ഹസനോ, ലിറ്റൻ ദാസോ ബംഗ്ലാദേശിനെ നയിക്കുമെന്നാണ് റിപ്പോർട്ട്.
2007 ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലദേശ് ചരിത്ര ജയം സ്വന്തമാക്കിയ മത്സരത്തിലാണ് തമീം ഇക്ബാല്‍ ഏകദിന ക്രിക്കറ്റിൽ താരം അരങ്ങേറ്റം കുറിച്ചത്. ഈ മത്സരത്തിൽ തമീം ഇക്ബാൽ അർധ സെഞ്ചറി നേടിയിരുന്നു. ഏകദിന ക്രിക്കറ്റിൽ ബംഗ്ലദേശിനായി കൂടുതൽ റൺസും (8313) സെഞ്ചുറികളും (14) നേടിയ താരവും ഇമാമാണ്. ടെസ്റ്റിൽ 10 സെഞ്ചറികളും 31 അർധ സെഞ്ചറികളുമടക്കം 5000 റൺസ് പൂർത്തിയാക്കിയിട്ടുണ്ട്. ട്വന്റി20യിൽ 1758 റൺസെടുത്തു.