Friday, May 17, 2024
spot_img

തിരുവിതാംകൂര്‍ രാജകുടുംബത്തെ അവഹേളിക്കുന്നത് കൃത്യമായ അജണ്ടയോടെ !

തിരുവിതാംകൂര്‍ രാജകുടുംബത്തിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനായ ജിതിന്‍ കെ ജേക്കബ്. ആരേയും ഉപദ്രവിക്കാതെ രാജകുടുംബം എന്ന പേരില്‍ അനര്‍ഹമായ ഒന്നും നേടാതെ ജീവിക്കുന്ന അവരെ, അവഹേളിക്കുന്നത് മറ്റ് ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണെന്ന് ജിതിന്‍ പറയുന്നു. ലക്ഷ്യം രാജകുടുംബം അല്ല മറിച്ച് തിരുവനന്തപുരമാണ്. സാംസ്‌കാരിക അധിനിവേശം ഉറപ്പ് വരുത്താനാണ് ഒരു കാരണവുമില്ലാതെ രാജകുടുംബത്തെ ആക്രമിക്കുന്നതെന്നും ജിതിൻ കെ ജേക്കബ് ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.
രാജകുടുംബം ആണെന്ന് പറഞ്ഞ് അവർ എന്തെങ്കിലും അനർഹമായി നേടുന്നുണ്ടോ ? അവർക്ക് പിൻവാതിലിലൂടെ നിയമനം വല്ലതും നൽകുന്നുണ്ടോ ? അവർക്ക് മാസപ്പടി വല്ലതും നികുതിപ്പണത്തിൽ നിന്ന് കൊടുക്കുന്നുണ്ടോ ? രാജകുടുംബത്തിലെ അംഗങ്ങൾക്ക് കണ്ണട മേടിക്കാൻ 50000 രൂപ ഖജനാവിൽ നിന്ന് കൊടുക്കുന്നുണ്ടോ ? അവരുടെ മക്കൾ സ്ത്രീ പീഡനത്തിലോ, കഞ്ചാവ് കേസിലോ പ്രതിയാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളും ജിതിൻ കെ ജേക്കബ് ചോദിക്കുന്നുണ്ട്.

അള്ളാഹു അക്ബർ വിളികളോടെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുകയും, അവരുടെ മൃതദ്ദേഹങ്ങളെ പോലും അവഹേളിക്കുകയും, അത് ആഘോഷിക്കുകയും ചെയ്യുന്ന ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടന തീവ്രവാദികൾ, അല്ല എന്ന് പാണക്കാട് കുടുംബം പറഞ്ഞാൽ പിന്നെ കേരളത്തിന്റെ നിലപാട് അതാണ്. താലിബാൻ വിസ്മയം എന്ന് പറഞ്ഞാൽ അത് അംഗീകരിച്ചോണം. ക്രിസ്ത്യൻ പുരോഹിതർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് പരസ്യമായാണ്. അത്തരത്തിൽ എന്തെങ്കിലും ഒരു കാര്യത്തിൽ തിരുവിതാംകൂർ രാജവംശം അഭിപ്രായം പറയുകയോ, രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുകയോ, ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയോ മറ്റോ ചെയ്യുന്നുണ്ടോ ? നമ്മളെ സംബന്ധിച്ച് നമ്മെ ഭരിച്ച മുൻകാലങ്ങളിലെ രാജവംശങ്ങൾക്കൊക്കെ ഒരു വില്ലൻ പരിവേഷമാണ്. അങ്ങനെയൊരു വില്ലൻ പരിവേഷം നല്കാൻ ഇടത് ചരിത്രകാരന്മാരും, ഇസ്ലാമിക മാധ്യമങ്ങളും മനഃപൂർവം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതായത് ഈ രാജവംശങ്ങളുടെ കുറവുകൾ മാത്രമാണ് നമ്മൾ പഠിച്ചിട്ടുള്ളത്, അവർ നാടിന് വേണ്ടി ചെയ്ത കാര്യങ്ങളൊക്കെ മനഃപൂർവം അവഗണിച്ചു. നമ്മൾ മലയാളികൾ ഇന്ന് കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യരംഗത്തിന്റെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും എല്ലാം അടിത്തറ പാകിയത് തിരുവിതാംകൂർ രാജവംശമായിരുന്നു എന്നതാണ് യാഥാർഥ്യം.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇന്ത്യയിൽ ചെറുതും വലുതുമായി ഏകദേശം 565 നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു. ആ നാട്ടുരാജ്യങ്ങളിൽ ഒരു ക്ഷേമ രാഷ്ട്രമായി നിന്നത് തിരുവിതാംകൂർ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. തിരുവിതാംകൂർ ഭരണാധികാരികൾ വളരെ ദീർഘവീക്ഷണം ഉള്ളവരായിരുന്നു. അന്നത്തെ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യങ്ങളുടെ ശക്തമായ സമ്മർദം അതിജീവിച്ചും നിരവധി മാറ്റങ്ങളാണ് തിരുവിതാംകൂറിൽ നടപ്പിലാക്കിയത്. 1812 ൽ തിരുവിതാംകൂറിൽ അടിമ വ്യാപാരം, നിയമം മൂലം നിർത്തൽ ചെയ്തു. ഇന്ത്യയിൽ അടിമവ്യാപാരം നിരോധിക്കപ്പെട്ടത് 1843 ലാണ്. 1815 ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കി എന്ന് പറയുമ്പോൾ ഊഹിക്കാം ഈ ഭരണാധികാരികളുടെ ദീർഘവീക്ഷണം. ഇന്ത്യയിൽ സൗജന്യ നിർബന്ധിത വിദ്യാഭ്യാസം എന്ന നിയമം നടപ്പിലാക്കുന്നത് 2009 ൽ മാത്രമാണ് എന്നോർക്കണം. ദേവദാസി സമ്പ്രദായം, ക്ഷേത്രങ്ങളിലെ മൃഗബലി തുടങ്ങിയവയും നിയമം മൂലം നിരോധിച്ചു. ബാലവേല തിരുവിതാംകുറിൽ കർശനമായി നിരോധിക്കപ്പെട്ടു. തിരുവിതാംകൂർ സർവ്വകലാശാല, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ആയുർവേദ കോളേജ്, ഹോമിയോപ്പതി കോളേജ്, ആർട്സ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്സ്റ്റൈൽ ടെക്നോളജി, ഡിപാർട്ട്മെന്റ് ഓഫ് മരീൻ ബയോളോജി എന്നിങ്ങനെ പോകുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര. ആ സ്ഥാപനങ്ങളിലൊക്കെ രാജകുടുംബത്തിലെ അംഗങ്ങളുടെ ഭാര്യമാരോ, സ്തുതിപാഠകരോ അല്ല അധ്യാപകരായി വന്നത് എന്നതും എടുത്ത് പറയേണ്ടതുണ്ട്.

ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് പറയുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ രാജ്യത്തിൻറെ സാക്ഷരതാ നിരക്ക് 12% ത്തിൽ താഴെ ആയിരുന്നപ്പോൾ കേരളത്തിലേത് അത് 47% ആയിരുന്നു എന്നോർക്കണം. ഇപ്പോൾ മനസ്സിലായോ നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അടിത്തറ എവിടെനിന്നാണ് വന്നത് എന്നും ജിതിൻ കെ ജേക്കബ് ചോദിക്കുന്നു. ഇനി വ്യവസായവൽക്കരണത്തിന്റെ കാര്യമെടുത്താൽ, ഇന്ന് നമ്മൾ കൊടിപിടിച്ചും, മുദ്രാവാക്യം വിളിച്ചും പൂട്ടിച്ചതും, പൂട്ടലിന്റെ വക്കിൽ നിൽക്കുന്നതുമായ ഒട്ടുമിക്ക സ്ഥാപനങ്ങളും ആരംഭിച്ചത് തിരുവിതാംകൂർ രാജവംശമാണ്. പൊതുഗതാഗത രംഗത്ത് ലോകത്തിൽ ആദ്യമായി സർക്കാർ ഇടപെട്ട രാജ്യമാണ് തിരുവിതാംകൂർ. 1938 ഫെബ്രുവരി 20-ന് തിരുവനന്തപുരം സെൻട്രൽ ബസ്സ്റ്റേഷനിൽനിന്ന് കവടിയാറിലേക്ക് ഓടിച്ച ബസ്സായിരുന്നു സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ പൊതു ബസ് സർവീസ് , അതാണ് ഇന്നത്തെ KSRTC . തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ചത്, തിരുവനന്തപുരം നഗരം വൈദ്യുതീകരിച്ചത്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് , എഫ്. എ. സി. ടി. എന്നിവ തുടങ്ങിയത്, പള്ളിവാസൽ ജല വൈദ്യുത പദ്ധതി, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം അങ്ങനെ പോകുന്നു വികസന പദ്ധതികൾ. മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു. അവിടെയാണ് പിന്നീട് മെഡിക്കൽ കോളേജ് ഉയർന്നത്. 1865 ൽ തിരുവനന്തപുരം ജനറൽ ആശുപത്രി, ആയുർവേദ ആശുപത്രി. 1813 ൽ തിരുവിതാംകൂറിൽ വാക്‌സിനേഷൻ ലഭ്യമായിരുന്നു എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും. 200 കൊല്ലത്തിനിപ്പുറവും വാക്‌സിൻ എടുക്കാൻ ഭയക്കുന്ന ഒരു സമൂഹം ഉണ്ടിവിടെ എന്നോർക്കണം.

സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളിലെ രാജകുടുംബങ്ങളിലെ എത്രയോ പേർ ഇന്നും ഇന്ത്യയിൽ മന്ത്രിമാരായും, ജനപ്രതിനിധികളെയും ഒക്കെ വാഴുന്നു. കേരളത്തിലെ മാധ്യമങ്ങൾ ഉൾപ്പെടെ അവരുടെ കുടുംബ മഹിമ വാഴ്ത്തി പാടുന്നത് കണ്ടിട്ടുണ്ട്. അതേസമയം ഇന്ത്യ ജനാധിപത്യമായ ശേഷം തിരുവിതാംകൂർ രാജവംശ കുടുംബാംഗങ്ങളിൽ പലരും മറ്റു സംസ്ഥാനങ്ങളിലൊക്കെയാണ് പിന്നീട് ജീവിച്ചത് പോലും. നാടിന് വേണ്ടി ചെയ്ത നന്മയുടെ കാര്യങ്ങൾ പാടിപുകഴ്ത്തി നടക്കാനോ അതിന്റെ പേരിൽ എന്തെങ്കിലും നേടിയെടുക്കാനോ അവരാരും ശ്രമിച്ചിട്ടുമില്ല. സ്വന്തം കാര്യം നോക്കി അവർ ജീവിക്കുന്നു. പിന്നെ അവരെ എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത് ? സൗദി രാജാവ്, ഷാർജ ഷെയ്ഖ്, യുഎഇ രാജാവ്, കുവൈറ്റ്‌ അമീർ, ഒമാൻ സുൽത്താൻ എന്നൊക്കെ പറഞ്ഞാൽ ഇവിടെ തേനും പാലും ഒഴുകും. ദുബായ് രാജകുമാരൻ പക്ഷിക്ക് തീറ്റകൊടുത്താൽ കേരളത്തിൽ അത് ഒരാഴ്ച്ച വാർത്തയാണ്. അതേസമയം നാട് ഭരിച്ച രാജവംശത്തിന്റെ തലമുറയിൽപെട്ട ആരെങ്കിലും എന്തെങ്കിലും ഒരു ചടങ്ങിൽ പങ്കെടുത്താൽ ഉടൻ പരിഹാസവും, അവഹേളനവും. അമേരിക്കൻ വിമാനം ചൈനയുടെ മുകളിൽ പോയാൽ ഉടൻ പ്രമേയം പാസാക്കുന്നവർ അല്ലേ, ഗൾഫിൽ ഇസ്ലാമിക രാജാഭരണം അവസാനിപ്പിച്ച് ജനാധിപത്യം കൊണ്ടുവരാൻ പറഞ്ഞ് സൗദി അറേബ്യയുടെ എംബസിയിലേക്ക് ഒരു മാർച്ച്‌ നടത്തി കാണിക്ക്. അല്ലെങ്കിൽ ചങ്കിലെ ചൈനയെ ജനാധിപത്യവൽക്കരിക്കാൻ ഒരു കുറിമാനം എങ്കിലും അയക്ക്.

ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ 15 ഓളം രാജ്യങ്ങളുടെ തലവൻ ഇപ്പോഴും ബ്രിട്ടീഷ് രാജാവാണ് എന്നറിയാമോ. അതുകൊണ്ട് ജനാധിപത്യം അവിടെ ഇല്ലാതായോ ? ജനാധിപത്യ ഇന്ത്യയിൽ രാജ കുടുംബങ്ങൾക്ക് ഒരു അധികാരവും, പ്രിവിലേജും ഇല്ല. അത് ആരും ആവശ്യപ്പെടന്നുമില്ല. അപ്പോൾ ഒരു കാര്യവുമില്ലാതെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നു എങ്കിൽ ഒന്നെങ്കിൽ ഇത് ഒരു മാനസീക രോഗമാണ് അല്ലെങ്കിൽ ചരിത്രത്തെ കുറിച്ച് ബോധമില്ലാത്തതിന്റെ കുഴപ്പം. ശരിക്കും ലജ്ജിക്കേണ്ടത് ഈ ചീത്തവിളിക്കുന്നവർ തന്നെയാണ്. പക്ഷെ അതൊന്നുമല്ല ഈ അക്രമണങ്ങളുടെ ലക്ഷ്യം, മറിച്ച് പ്രത്യേക അജണ്ടകളാണ്. ലക്ഷ്യം രാജകുടുംബം അല്ല എന്ന് ഉറപ്പ്. തിരുവനന്തപുരത്ത് അവർ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് പകൽ പോലെ വ്യക്തം. 10 വർഷം മുമ്പ് വരെ കേരളത്തിൽ ഇല്ലാതിരുന്ന ഭക്ഷണ – വസ്ത്രധാരണ രീതികളും, കേരളത്തിന്റെയും, ഇന്ത്യയുടേയും തനതായ ആഘോഷങ്ങൾക്കും, വിശ്വാസങ്ങൾക്കും നേരെയുള്ള ആക്രമണവും ഒക്കെ വിരൽ ചൂണ്ടുന്നത് സാംസ്‌കാരിക അധിനിവേശ ശ്രമങ്ങൾ തന്നെയാണ്. തിരുവിതാംകൂർ രാജവംശവും വിമർശനാതീതരല്ല. വോട്ട് ചെയ്യാം എന്നല്ലാതെ ജനാധിപത്യ സംവിധാനത്തിൽ അവർക്ക് ഒരു റോളും ഇല്ല. ആ ഭരണാധികാരികളുടെ നയങ്ങളിലും തെറ്റുകുറ്റങ്ങളും പിഴവുകളും ഒക്കെ ഉണ്ടായിരുന്നിരിക്കാം. വിമർശിക്കാം, പക്ഷെ അവഹേളിക്കാതിരുന്നുകൂടെ ? ആ വിമർശനങ്ങൾക്കിടയിലും അവർ ഈ നാടിന് ചെയ്ത നന്മകളുടെ ഗുണഫലങ്ങൾ ഇന്നും നമ്മൾ അനുഭവിക്കുന്നു എങ്കിൽ അതിന്റെ പേരിൽ നന്ദിയും അവർ അർഹിക്കുന്നു എന്ന് മറക്കരുത്. പക്ഷെ ഒരു പ്രകോപനവും ഇല്ലാതെ തുടർച്ചയായുള്ള ഈ ആക്രമങ്ങളുടെ ലക്ഷ്യം പകൽ പോലെ വ്യക്തമാണ്.

Related Articles

Latest Articles