പനജി: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വിഴും. ഡോ ശ്യാമപ്രദാസ് മുഖർജി ഓഡിറ്റോറയത്തിൽ വൈകീട്ട് സമാപന ചടങ്ങുകൾ നടക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യ പ്രസാദ്, നീരജ ശേഖർ(അഡീഷണൽ സെക്രട്ടറി, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം), അമിത് ഖരെ(കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാർത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. രാജ്യാന്തരമേളയുടെ പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും.
15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർത്ഥ് ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനം ചെയ്ത തേൻ എന്നിവയാണ് മത്സര വിഭാഗത്തിലുണ്ടായിരുന്ന ഇന്ത്യൻ ചിത്രങ്ങൾ. പോർച്ചുഗൽ, ഇറാൻ, ഡെൻമാർക്ക്, ഫ്രാൻസ്, തയ്വാൻ, സ്പെയിൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായിരുന്നു മറ്റ് എൻട്രികൾ. മത്സരവിഭാഗത്തിൽ ഇത്തവണ മലയാള ചിത്രങ്ങളുണ്ടായിരുന്നില്ല.
മികച്ച സിനിമ, സംവിധായിക / സംവിധായകന്‍, മികച്ച നടി, മികച്ച നടന്‍, മികച്ച നവാഗത സംവിധായകന്‍/ സംവിധായിക തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച ചിത്രത്തിന് സുവര്‍ണമയൂര പുരസ്‌കാരം ലഭിക്കും. 40 ലക്ഷവും പ്രശസ്തി പത്രവും ഇതോടൊപ്പം നല്‍കും. മികച്ച സംവിധായകന് രജത മയൂര പുരസ്‌കാരം ലഭിക്കും. 15 ലക്ഷം രൂപയാണ് സമ്മാനതുക.
പ്രദീപ് കാളിപുറം സംവിധാനം ചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’, ആസിഫ് അലി നായകനായെത്തിയ നിസാം ബഷീർ സംവിധാനം ചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്നിവയാണ് ഫീച്ചർ വിഭാഗം പനോരമയിലേക്ക് മലയാളത്തിൽനിന്ന് ഇടം പിടിച്ച സിനിമകൾ.