അബൂജ: നൈജീരിയയിൽ ഇസ്ലാമിക ഭീകരർ 11 ക്രൈസ്തവരെ കൊലപ്പെടുത്തി. 10 പേരെ കഴുത്തറത്തു കൊല്ലുന്നതിന്റെയും ഒരാളെ വെടിവച്ചു കൊല്ലുന്നതിന്റെയും വിഡിയോ ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രോവിൻസ് (ഐഎസ് ഡബ്ല്യുഎപി) പുറത്തുവിട്ടു. ക്രിസ്മസ് ദിവസമായിരുന്നു നിഷ്ഠുരത.ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി സിറിയയിലെ ഒളിത്താവളത്തിൽ യുഎസ് സൈനിക നടപടിക്കിടയിൽ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് കൊലപാതകങ്ങൾ
ഭീകരർ നേരത്തെ ഇവരെ ബന്ദികളാക്കിയിരുന്നു. മോചനത്തിനായി ഇടപെടണമെന്ന് ഇവർ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് അഭ്യർഥിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തെ പ്രസിഡന്റ് ബുഹാരി അപലപിച്ചു.
നൈജീരിയയിലെ ബൊക്കോ ഹറാം ഭീകരസംഘടനയിൽ നിന്നു വേർപെട്ട് 2016 ൽ ബാഗ്ദാദിയോടു കൂറു പ്രഖ്യാപിച്ച വിഭാഗമാണ് ഐഎസ് ഡബ്ല്യുഎപി. ഇവർ 2018 ൽ സൈനികരെ ആക്രമിക്കാൻ തുടങ്ങി. തുടർന്നു നാട്ടുകാരെയും ക്രിസ്ത്യാനികളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലേക്ക് മാറി. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫ ആയിരുന്ന ബഗ്ദാദി, യുഎസ് സേന ഒക്ടോബർ 27ന് നടത്തിയ കമാൻഡോ ഓപറേഷനിടെ പിടിക്കപ്പെടുമെന്നായപ്പോൾ സ്വയംപൊട്ടിത്തെറിച്ച് ജീവനൊടുക്കുകയാണുണ്ടായത്