താരതമ്യേന ഏകപക്ഷീയമായ ആദ്യ ആഴ്ചയിലെ മത്സരങ്ങൾക്ക് ശേഷം, ഐപിഎൽ ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂരിനെ ആറ് റൺസിന് കീഴടക്കി.
പുറത്താവാതെ അര്‍ദ്ധ സെഞ്ച്വറി നേടി ഡിവില്ല്യേഴ്സിന് ഒരുവശത്ത് നിന്ന് പൊരുതിയിട്ടും, വിജയം കൈപ്പിടിയിൽ ആക്കാൻ വിരാടിന്റ്റെ പടക്കായില്ല. പത്തൊമ്പതാം ഓവറെറിഞ്ഞ ബുമ്റ റൺ നൽകാൻ പിശുക്കിയത്, ബാംഗ്ലൂരിന് വിനയായി. പതിനേഴ് റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ആറ് റൺസകലെ അവരുടെ സ്വപ്നം പൊലിഞ്ഞു. കോഹ്ലിയുടെ ഉൾപ്പെടെ മൂന്ന് വിക്കറ്റ് എടുത്ത ബുമ്റ തന്നെയാണ് മാൻ ഓഫ് ദ മാച്ചും.
നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (32 പന്തില്‍ 46) പാർത്വിവ് പട്ടേലും (22 പന്തില്‍ 31) മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും ഫീല്‍ഡിംഗ് നിര കൃത്യമാക്കിയും മുംബൈ രാജസ്ഥാനെ വരുതിയിലാക്കി.
മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്വിന്റണ്‍ ഡീ കോക്കും ചേര്‍ന്ന് ആറോവറില്‍ 54 റണ്‍സടിച്ച് മുംബൈക്ക് ആശിച്ച തുടക്കമാണ് ആദ്യം നല്‍കിയത്.
23 റണ്‍സെടുത്ത ഡീകോക്ക് മടങ്ങിയശേഷം സൂര്യകുമാര്‍ യാദവും(24 പന്തില്‍ 38) തകര്‍ത്തടിച്ചതോടെ മുംബൈ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും രോഹിത്തിനെ ഉമേഷ് യാദവും, സൂര്യകുമാര്‍ യാദവിനെ ചാഹലും മടക്കിയതോടെ മുംബൈ ഇന്നിംഗ്സിന്റെ ഗതിവേഗം കുറഞ്ഞു.
ചാഹലിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ അടിച്ചു തുടങ്ങിയ യുവരാജ് സിംഗ് പഴയപ്രതാപത്തിന്റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്തെങ്കിലും 12 പന്തില്‍ 23 റണ്ണുമായി നാലാം സിക്സറിനുള്ള ശ്രമത്തില്‍ ചാഹലിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
കീറോണ്‍ പൊള്ളാര്‍ഡും(5), ക്രുനാല്‍ പാണ്ഡ്യയും(1) കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ മുംബൈ വലിയ സ്കോര്‍ നേടില്ലെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹര്‍ദ്ദിക് പാണ്ഡ്യ(14 പന്തില്‍ 32) മുംബൈയെ 187 റണ്‍സിലെത്തിച്ചു.