ടെഹ്റാൻ: യുദ്ധസൂചന നൽകി ചെങ്കൊടി ഉയർത്തിയതിന് പിന്നാലെ 2015-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇറാന്റെ ഖുദ്സ് ഫോഴ്സ് തലവൻ കാസിം സൊലേമാനിയെ വധിച്ച അമേരിക്കൻ നീക്കത്തിനുള്ള പ്രതികാരമായിട്ടാണിത്.
ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കമുള്ള രാജ്യങ്ങൾ 2015 ൽ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. എന്നാൽ ആവശ്യമനുസരിച്ച് യുറാനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. യുഎൻ ആണവ നിരീക്ഷണ സമിതിയുമായി സഹകരിക്കാതിരിക്കാനും ടെഹ്റാനിൽ ചേർന്ന ഇറാനിയൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതായി ഔദ്യോഗിക ടിവി ചാനൽ റിപ്പോർട്ട് ചെയ്തു.
നേരത്തെ ഇറാനിലെ ഷിയാ പുണ്യ നഗരമായ ക്വോമിലെ ജാംകരൺ പള്ളിയിൽ ചുവന്ന കൊടിയുയർത്തിയിരുന്നു. രാജ്യം യുദ്ധം പോലുള്ള അടിയന്തരപ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴാണ് ഈ പള്ളിയിൽ ചുവന്ന കൊടിയുയർത്തുക. അനീതിയാൽ രക്തം വീണുവെന്നും, ഇതിന് പ്രതികാരം ചെയ്യണമെന്നും സൂചിപ്പിക്കാനാണ് ഇറാനിൽ ഇത്തരം കൊടിയുയർത്താറ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൊടി ഇറാനിൽ ഉയർത്തപ്പെടുന്നത്.

