കുട്ടിക്കാലത്ത് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം വെളിപ്പെടുത്തിയത്. മോദി എന്ന വ്യക്തിക്ക് ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രഭാവത്തെപ്പറ്റിയും ഉണ്ണി അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. ഉണ്ണി മുകുന്ദൻ തന്റെ ബാല്യകാലം ചിലവിട്ടത് ഗുജറാത്തിലെ അഹമ്മദാബാദിലാണ്. അങ്ങനെയാണ് മോദിയെ കണ്ടു പരിചയം.
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി കളിച്ചിട്ടുണ്ട്. മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തൽ. കുട്ടികളുടെ മത്സരത്തിൽ ഒപ്പം ചേരാൻ ആയിരുന്നു മോദിയുടെ വരവ്.ഞങ്ങളുടെ കൂട്ടം അദ്ദേഹത്തോടൊപ്പം ചേർന്ന് ഏറെനേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങൾക്കൊപ്പം ചെലവിടാൻ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
അന്നദ്ദേഹം വന്നിരുന്നത് കറുത്ത സ്കോർപിയോ വാഹനത്തിലാണ്.
കുട്ടിക്കാലത്ത് പിന്നെയും പലതവണ കണ്ടു. അപ്പോഴും അദ്ദേഹത്തിന്റെ വാഹനം കറുത്ത സ്കോർപിയോ തന്നെ. ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയം ഉള്ളതായി തോന്നിയിട്ടുണ്ട്. ആളുകളുമായി ഇടപഴകുന്നതിലും അവരെ തമ്മിൽ അടുപ്പിക്കുന്നതും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ട്. ഇവിടെ താമസിച്ച് ഞങ്ങളുടെ തലമുറയിൽപെട്ടവരിലേക്ക് രാഷ്ട്രീയബോധം കൊണ്ടുവരാൻ മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഇടപെടലുകൾ പിന്തുടർന്ന് ഞങ്ങൾക്കിടയിൽ പലരും പിന്നീട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയെന്നും ഉണ്ണി അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്.