ആയിരക്കണക്കിന് ജീവനെടുത്ത ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഹമാസ് തലവൻ യഹിയ സിൻവറിനെ വകവരുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. ഡിഎൻഎ പരിശോധനകളടക്കം പരിശോധിച്ച ശേഷമാണ് യഹിയ സിൻവറിന്റെ മരണം ഇസ്രായേൽ ഉറപ്പാക്കിയത്. യഹിയ സിൻവറിനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ യുദ്ധം അവസാനിക്കാൻ പോകുന്നതിന്റെ തുടക്കമാണിതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈന്യത്തിലെ ധീരരായ സൈനികരാണ് റാഫയിൽ വച്ച് സിൻവറിനെ വധിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിന് തന്നെ നല്ല ദിവസമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. ഗാസ വെടിനിർത്തലിനും ബന്ദികളെ വിട്ടയ്‌ക്കാനുള്ള ഇടപാടിനുമുണ്ടായിരുന്നു പ്രധാന തടസം നീങ്ങിക്കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ളൊരു അവസരമാണ് വന്നുചേർന്നിരിക്കുന്നതെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പറഞ്ഞു.
ഹമാസ് തലവനെ വകവരുത്തിയ ഇസ്രായേലിന് അഭിനന്ദനമറിയിക്കാൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്‌ക്കുള്ള വഴികൾ തിരക്കുമെന്നും ചർച്ച ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. ഹമാസിന്റെ അധികാരമില്ലാത്ത ഗാസ വിദൂരമല്ല. ഇസ്രായേലികൾക്കും പലസ്തീനികൾക്കും ഒരു പോലെ ഗുണം ചെയ്യുന്ന രാഷ്‌ട്രീയ ഒത്തുതീർപ്പിനുള്ള അവസരം വന്നുചേർന്നിരിക്കുന്നു. ഈ ലക്ഷ്യങ്ങളെല്ലാം നേടുന്നതിൽ ഏറ്റവും വലിയ വിലങ്ങുതടിയായിരുന്നു യഹിയ സിൻവാർ. ആ തടസം ഇനിയില്ല, ഇനിയുമെറേ ചെയ്യാനുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

