ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ചരിത്രവിജയത്തിലും ഭാരതത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ വണ്ണിലും ഏറെ നിർണ്ണായകമായ പ്രശംസ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ദൗത്യത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ അഭിമുഖീകരിച്ച പല വെല്ലുവിളികളും അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് അദ്ദേഹം .
താന്‍ അര്‍ബുദബാധിതനായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരിക്കുകയാണ്. ഭാരതത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്
“ചന്ദ്രയാന്‍ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ആ ഘട്ടത്തില്‍ അത് വ്യക്തമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഇത് ഞെട്ടലുണ്ടാക്കി. അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ അഞ്ചാം ദിനം മുതല്‍ ജോലിയിലേക്ക് പ്രവേശിച്ചു. കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. ഇപ്പോള്‍ പൂര്‍ണമായി രോഗത്തില്‍ നിന്ന് മുക്തി നേടി. എന്റെ ജോലികള്‍ തുടരുകയാണ്.എങ്കിലും പരിശോധനകള്‍ തുടരുന്നുണ്ട്- അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

