പാകിസ്ഥാനിലെ രാഷ്‌ട്രീയ പാർട്ടിയായ ജമിയത്ത് ഉലമ ഇസ്ലാം- ഫസലൂർ തലവൻ മൗലാന ഫസ്‌ലുർ റഹ്‌മാന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്, ഇന്നലെയാണ് മൗലാന ഫസ്‌ലുർ റഹ്‌മാന്റെ വാഹനവ്യൂഹത്തിന് നേരെഅജ്ഞാതൻ വെടിയുതിർത്തുവെന്നാണ് വിവരം. ആക്രമണം ഉണ്ടായതായി പാർട്ടി വക്താവ് മുഫ്തി അബ്രാർ സ്ഥിരീകരിച്ചു.
ഫെബ്രുവരിയിൽ നടക്കുന്ന പാക് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് ദൃസാക്ഷികൾ വെളിപ്പെടുത്തി. പാക് മതപണ്ഡിതരുടെ സംഘടനയായ ജമാഅത്തുൽ ഉലമ ഇസ്ലാമിന്റെ അദ്ധ്യക്ഷനായിരുന്ന ഇയാൾ തീവ്ര മത പ്രസംഗങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
ദേര ഇസ്മായിൽ ഖാൻ പ്രദേശത്തെ ടോൾ പ്ലാസ പരിസരത്തിന് സമീപമുള്ള പമ്പിൽ ഇന്ധനം നിറയ്ക്കാൻ എത്തിയ മൗലാന ഫസ്‌ലുർ റഹ്‌മാന്റെ വാഹനവ്യൂഹത്തിന്റെ രണ്ട് വാഹനങ്ങളിൽ ഒന്നിൽ ബുള്ളറ്റ് തുളച്ചു കയറിയെങ്കിലും മൗലാന ഫസ്‌ലുർ റഹ്മാൻ ആ വാഹനത്തിൽ ഉണ്ടായിരുന്നില്ല.
മുൻപും ഫസലുർ റഹ്‌മാന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു.സെപ്തംബറിൽ ബലൂചിസ്ഥാനിലെ മസ്തുങ് ഏരിയയിലുണ്ടായ സ്‌ഫോടനത്തിൽ മുതിർന്ന നേതാവായിരുന്ന ഹാഫിസ് ഹംദുള്ളയ്‌ക്ക് പരിക്കേറ്റിരുന്നു.