കൊളംബോ:തങ്ങളുടെ പ്രതിസന്ധികളിൽ കൂടെ നിൽക്കുന്നതിന് ഇന്ത്യൻ ജനതയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദിയറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് താരം ജയസൂര്യ. അയല്‍ക്കാരനും സഹോദരനും എന്ന നിലയില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നു പോകുന്നതെന്നും, സഹായം നല്‍കിയ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിയ്ക്കും നന്ദിയെന്നും ജയസൂര്യ പറഞ്ഞു.
‘അയല്‍ക്കാരനും സഹോദരനും എന്ന നിലയില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്. നിലവിലെ സാഹചര്യത്തില്‍ അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും സഹായത്തോടെ ഈ പ്രതിസന്ധിയില്‍ നിന്നും ഞങ്ങള്‍ പുറത്തു കടക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ജയസൂര്യ പറഞ്ഞു.
അതേസമയം, ദുരിത നിവാരണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്ക് 74,000 ടണ്‍ ഇന്ധനം എത്തിച്ചു നൽകി. 24 മണിക്കൂറിലാണ് ഇന്ത്യയുടെ സഹായം ശ്രീലങ്കയെ തേടി എത്തിയത്. മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് ഈ സഹായം വലിയൊരു ആശ്വാസമാണ് ഇപ്പോൾ നൽകുന്നത്. 2,70,000 ടണ്‍ ഇന്ധനം ഇന്ത്യ ശ്രീലങ്കയിലേക്ക് ഇതുവരെയും കയറ്റിയയച്ചിട്ടുണ്ട്.