തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന സംസ്ഥാനത്തെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പേഴ്സണൽ സ്റ്റാഫ് സംവിധാനത്തിനെതിരെ ബിജെപി നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളുടെയും പെൻഷന്റെയും പേരിൽ ഖജനാവ് കൊള്ളയടിക്കുന്ന സർക്കാരിനെതിരെ യുവമോർച്ച തിരുവനന്തപുരം സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ ‘യൂത്ത് ഓൺ സ്ട്രീറ്റ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ കേരളത്തിലുള്ളത് ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിലുള്ള പേഴ്സണൽ സ്റ്റാഫ് സംവിധാനമാണെന്നും, രാജ്യത്തെ നിയമങ്ങളൊന്നും ഇവിടെ ബാധകമല്ലെന്ന നിലപാടാണ് ഭരണ-പ്രതിപക്ഷത്തിനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 15% പേരെ തന്റെ പേഴ്സണൽ സ്റ്റാഫിൽനിന്നും പിരിച്ചുവിട്ടു. കേന്ദ്രമന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ വെറും 15 പേരാണുള്ളത്. കേരളത്തിലെ ചീഫ് വിപ്പിന്റെ സ്റ്റാഫിൽ പോലും 30 ഓളം പേരുണ്ട്. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിലും ഇതു തന്നെയാണ് അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.