കളമശേരി: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥകൾ വെളിപ്പെടുത്തി ജൂനിയർ ഡോക്ടർ നജ്മ സലീം. ഇത് ആദ്യത്തെ സംഭവമല്ലെന്നും, ഇതിനുമുമ്പും മെഡിക്കൽ കോളജിൽ ഇത്തരം വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. ഓക്‌സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തിൽ ഗുരുതര അനാസ്ഥയാണുണ്ടായത്. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം വ്യാജമല്ല. എന്നാല്‍ അതിന്റെ പേരിൽ നഴ്‌സിംഗ് ഓഫീസറെ വേട്ടയാടുന്നത് നീതികേടാണെന്നും നജ്മ പറഞ്ഞു.
ഓക്‌സിജൻ മാസ്‌ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. അതേസമയം ചില നഴ്‌സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നുണ്ടെന്നും, കൊവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും പരിചരണക്കുറവ് മൂലം ഓക്‌സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.