ലക്നൗ ∙ മുതിർന്ന ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു. എന്നാൽ പൂർണ ബോധവാനായിരുന്നില്ല. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു– അധികൃതർ അറിയിച്ചു. 89 വയസ്സുള്ള കല്യാൺ സിങ്ങിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ടാഴ്ചയായി മോശമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കല്യാൺ സിങ്ങിനെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചു.
കല്യാൺ സിങ്ങിന്റെ മകൻ രാജ്‌വീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. എല്ലാവിധ വൈദ്യസഹായവും ഉറപ്പാക്കണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, തുടങ്ങിയവർ അദ്ദേഹത്തെ സന്ദർശിച്ചു.

