ചെന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശത്തിനെതിരെ നൽകിയ കേസിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് മുൻകൂർ ജാമ്യം. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് കമൽഹാസന് മുൻകൂർ ജാമ്യം നൽകിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി ഹിന്ദുവാണെന്ന കമലിന്റെ പ്രസ്താവനക്കെതിരെ ഹിന്ദു മുന്നണി കക്ഷിയാണ് പരാതി നൽകിയത്. അരവക്കുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു കമൽ വിവാദ പരാമർശം നടത്തിയത്.
76 കേസുകളാണ് കമൽഹാസനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതടക്കമുള്ള കുറ്റങ്ങൾ കേസിലുണ്ട്. നേരത്തെ ഈ കേസുകളിൽ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കമല്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ എഫ്ഐആര്‍ തള്ളേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കമലിന്റെ മുഴുവന്‍ പ്രസംഗവും വിലയിരുത്തിയ ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.