ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ (Murder Attempt) വധശ്രമം നടന്നതായി വെളിപ്പെടുത്തൽ. പൈപ്പ് ബോംബ് സ്ഫോടനത്തിൽ നിന്നും തലനാരിഴയ്‌ക്ക് കമലയെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയെന്നാണ് വാർത്തകൾ. കഴിഞ്ഞ വർഷം ജനുവരി 6 നായിരുന്നു സംഭവം. യുഎസ് പാർലമെന്റായ ക്യാപിറ്റോൾ മന്ദിരത്തിന് നേരെ അന്നത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയിരുന്നു.
വാഷിംഗ്ടണിലെ നാഷണൽ ഡെമോക്രാറ്റിക് കമ്മറ്റി ആസ്ഥാനത്ത് അക്രമികൾ സ്ഥാപിച്ച 2 പൈപ്പ് ബോംബുകൾ സുരക്ഷാ സേന കണ്ടെടുക്കുകയും നിർവ്വീര്യമാക്കുകയുമായിരുന്നു. സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന കമല ഹാരിസിനെ നിമിഷങ്ങൾക്കുള്ളിൽ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സംഭവം നടന്ന് ഒരു വർഷം തികഞ്ഞ ഇന്നലെ കമല ഹാരിസും ഇക്കാര്യം സ്ഥിരീകരിച്ചു.
ഒരു ക്ലാസിഫൈഡ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി ബ്രീഫിംഗിനായി താൻ അന്ന് രാവിലെ ക്യാപിറ്റോളിൽ ഉണ്ടായിരുന്നുവെന്ന് കമല ഹാരിസ് (Kamala Harris) പറഞ്ഞു. ബോംബ് കണ്ടെടുത്തത് അന്ന് വാർത്തയായെങ്കിലും കെട്ടിടത്തിൽ കമലാ ഹാരിസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഇപ്പോഴാണ് വെളിപ്പെട്ടത്. സംഭവം നടന്ന പിറ്റേദിവസം തന്നെ ഒരു അമേരിക്കൻ മാധ്യമം കമലയ്‌ക്ക് നേരെ നടന്ന ബോംബ് ആക്രമണ ശ്രമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് കമല ഹാരീസ് തന്നെ വാർത്ത അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് നിഷേധിച്ചിരുന്നു. അതേസമയം പൈപ്പ് ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബോംബ് കൊണ്ടു വന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല.