ഉജ്ജെന്‍: കാണ്‍പൂരില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകാൾ ക്ഷേത്രത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ക്ഷേത്രത്തില്‍ എത്തിയ വികാസിനെ അവിടുത്തെ സുരക്ഷാ ജീവനക്കാർ തിരിച്ചറിഞ്ഞ് പോലീസിന് വിവരം കൈമാറി. തുടർന്ന് മദ്ധ്യപ്രദേശ് പൊലീസ് പിടികൂടി ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് റിമാന്‍ഡ് നല്കി ഇന്ന് തന്നെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.
വികാസിന്റെ മൂന്ന് അനുയായികളെ രണ്ടു ദിവസങ്ങളിലായി പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഏതാനും കൂട്ടാളികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന രണ്ട് ഏറ്റുമുട്ടലുകളിലാണ് ഇവരെ വധിച്ചത്. ബഹുവ ദുബെ, പ്രഭാത് മിശ്ര എന്നിവരാണ് ഇന്ന് കൊല്ലപ്പെട്ടത്.
ദുബെയെ അറസ്റ്റ് ചെയ്യാൻ യുപി പോലീസ് 25 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തെരച്ചിൽ വ്യാപകമാക്കിയിരുന്നു. ഗുരുഗ്രാം, ഡൽഹി തുടങ്ങിയ നഗരങ്ങളിലും ദുബെയ്ക്കായി പോലീസ് വലവിരിച്ചിരുന്നു. വികാസ് ദുബെയെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

