തിരുവനന്തപുരം: സ്വർണക്കള്ളകടത്ത് കേസിൽ കാരാട്ട് ഫൈസലിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. പണമിടപാട് സംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ കസ്റ്റംസിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം സന്ദീപ് നായർ എൻഐഎയ്ക്ക് നൽകിയ രഹസ്യമൊഴിയും കസ്റ്റംസ് തേടും. ഇതിനായി കസ്റ്റംസ് കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്. കാരാട്ട് ഫൈസൽ തിരുവനന്തപുരത്ത് വന്നതിന്‍റെ തെളിവുകളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. കേസില്‍ 14-ാം തിയതിയിലെ ചോദ്യം ചെയ്യൽ നിർണായകമാകും.
അതേസമയം, നേരത്തെ കേസിൽ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരുന്നുവെങ്കിലും അറസ്റ്റ് ഇപ്പോൾ വേണ്ടെന്ന് നിയമോപദേശം ലഭിച്ചതിന് പിന്നാലെ നീക്കം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസിൽ നിർണായകമായത്. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ കാരാട്ട് ഫൈസലാണെന്നും, സ്വർണക്കടത്തിന് കാരാട്ട് ഫൈസൽ നൽകിയ പണം രാഷട്രീയ നേതാക്കളുടേയാണെന്നും റിപ്പോർട്ടുകള്‍ പുറത്തു വരുന്നുണ്ട്.

