Friday, December 19, 2025

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങാനൊരുങ്ങി ഇ ഡി

തൃശ്ശൂര്‍: കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീഷ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി.
സതീശന്‍റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത്‌ വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണം.

നേരത്തെ ഹാജരായപ്പോൾ മുഴുവൻ രേഖകളും കൈമാറാൻ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് മൊയ്തീനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധു കൂടിയാണ് എ സി മൊയ്തീൻ. ഈ സാഹചര്യത്തിൽ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയതിൽ എ.സി മൊയ്തീന്‍ പങ്കുണ്ടോ എന്നതിലാണ് ഇഡിയുടെ അന്വഷണം.

Related Articles

Latest Articles