ആലപ്പുഴ : കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനിയറിങ് അടിച്ചു തകർത്ത കേസില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജെയ്ക് കീഴടങ്ങിയത്. 2016ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആ സമയത്ത് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു.
2021 പൊതുതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്ന് മൽസരിച്ചപ്പോൾ ജെയ്ക് അടക്കമുള്ള എസ്എഫ്ഐ നേതാക്കൾ അന്ന് കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. എന്നാൽ പിന്നീട് കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതിനാൽ കോടതി അറസ്റ്റ് വാറന്റ് ജെയ്ക്കിനെതിരെ പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ജെയ്ക് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത്.

